Pages

Thursday, April 5, 2012

പാര്‍ട്ടി കോണ്‍ഗ്രസ്സുകളുടെ അനുഭവം

വി.എസ്.അച്യുതാനന്ദന്‍ 
(2012 ഏപ്രില്‍ അഞ്ചാം തിയ്യതി  
മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)
1940-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ഞാന്‍ രണ്ടുവര്‍ഷത്തിനുശേഷം സഖാവ് കൃഷ്ണപിള്ള നിര്‍ദേശിച്ചതനുസരിച്ചാണ് മുഴുവന്‍ സമയപ്രവര്‍ത്തകനാകുന്നത്. ആസ്​പിന്‍വാള്‍ കമ്പനിയില്‍ തൊഴിലാളിയായിരുന്ന എനിക്ക് തൊഴില്‍ ഉപേക്ഷിച്ച് മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനാവുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. വീട്ടുചെലവിന് എന്റെ കൂടി വരുമാനം ആവശ്യമായിരുന്നു. എന്നാല്‍, പാര്‍ട്ടിയും വര്‍ഗബഹുജന സംഘടനകളും കെട്ടിപ്പടുക്കുന്നതിന് പുതിയ കേഡര്‍മാര്‍ അത്യാവശ്യമാണെന്ന് കൃഷ്ണപിള്ള പറഞ്ഞു. ഞാന്‍ സമ്മതിച്ചതിനെത്തുടര്‍ന്ന് കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കാന്‍ കൃഷ്ണപിള്ള എന്നെ കുട്ടനാട്ടിലേക്കയയ്ക്കുകയായിരുന്നു.
1943 ജനവരിയില്‍ കോഴിക്കോട്ടാണ് പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ചേര്‍ന്നത്. മുംബൈയില്‍ നടക്കുന്ന ഒന്നാം കോണ്‍ഗ്രസ്സിന്റെ മുന്നോടിയായ സംസ്ഥാന സമ്മേളനം. കേരള സംസ്ഥാനതലത്തില്‍ പരസ്യമായിനടക്കുന്ന ആദ്യ സമ്മേളനമായിരുന്നു അത്. അതില്‍ ഞാന്‍ പ്രതിനിധിയായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.സി. ജോഷി, കേരളത്തിലെ സംഘടനാ ചുമതലയുണ്ടായിരുന്ന പി. സുന്ദരയ്യ തുടങ്ങിയ പ്രമുഖ നേതാക്കളെയെല്ലാം ആ സമ്മേളനത്തില്‍ വെച്ചാണ് പരിചയപ്പെട്ടത്. മുംബൈയില്‍ച്ചേര്‍ന്ന ഒന്നാം കോണ്‍ഗ്രസ്സില്‍ ഞാന്‍ പ്രതിനിധിയായിരുന്നില്ല.

1948-ല്‍കൊല്‍ക്കത്തയില്‍ രണ്ടാം കോണ്‍ഗ്രസ് നടക്കുമ്പോള്‍ ജയിലിലായിരുന്നതിനാല്‍ എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന എന്നെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ട് മൃഗീയമായി മര്‍ദിക്കുകയും മൂന്നാംമുറയ്ക്കിരയാക്കുകയും കെട്ടിയിട്ട് കാലില്‍ ബയണറ്റ് കുത്തിയിറക്കുകയും ചെയ്തശേഷം മരിച്ചെന്ന് കരുതി ഉപേക്ഷിച്ചതാണ്. പക്ഷേ, എന്നെ കാട്ടില്‍ത്തള്ളാന്‍ പോലീസ് ചുമതലപ്പെടുത്തിയ കോലപ്പന്‍ എന്ന മോഷ്ടാവ് ഞാന്‍ മരിച്ചിട്ടില്ലെന്ന് മനസ്സിലാക്കി ആസ്​പത്രിയിലാക്കുകയായിരുന്നു.

മാസങ്ങളോളം നീണ്ട ചികിത്സയെത്തുടര്‍ന്ന് മുറിവുകള്‍ ഉണങ്ങിയപ്പോള്‍ വീണ്ടും ജയിലിലടയ്ക്കുകയായിരുന്നു. അങ്ങനെ ജയിലില്‍ കഴിയുമ്പോഴാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ സുപ്രധാനമായ രണ്ടാം കോണ്‍ഗ്രസ് നടക്കുന്നത്. ബി.ടി.ആറിന്റെ കല്‍ക്കത്താ തീസിസ് ഉണ്ടായ കോണ്‍ഗ്രസ് കഴിഞ്ഞ് പ്രതിനിധികള്‍ പിന്തിരിയുമ്പോഴേക്കുതന്നെ ബംഗാളിലും മലബാറിലും തെലുങ്കാനയിലുമുള്‍പ്പെടെ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടതും രാജ്യമാകെ കമ്യൂണിസ്റ്റുകാരെ അമര്‍ച്ചചെയ്യാന്‍ ഭരണകൂടം നടത്തിയ ഭീകരവാഴ്ചയും എല്ലാം ചരിത്രത്തിന്റെ ഭാഗമാണ്.

1951 ഒക്ടോബറില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന പ്രത്യേകസമ്മേളനം കല്‍ക്കത്താ തീസിസ് എന്നറിയപ്പെടുന്ന രണ്ടാം കോണ്‍ഗ്രസ്സിന്റെ പ്രമേയം തള്ളിക്കളയുകയും അതിന് നേതൃത്വം നല്‍കിയ ജനറല്‍ സെക്രട്ടറി ബി.ടി.ആര്‍. ഉള്‍പ്പെടെയുള്ളവരെ അഞ്ച് വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നൊഴിവാക്കുകയും ചെയ്തു. പാര്‍ലമെന്ററി തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാനും 1951-ലെ പ്രത്യേകസമ്മേളനം തീരുമാനിച്ചു. ആ സമ്മേളനമാണ് അജയഘോഷിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

1953-ല്‍ മധുരയില്‍ നടന്ന മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിലാണ് ഞാന്‍ ആദ്യമായി പങ്കെടുക്കുന്നത്. 1952-ല്‍ നടന്ന ഒന്നാം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കൈവരിക്കാന്‍ കഴിഞ്ഞ നേട്ടം, തെലുങ്കാന സമരത്തിന്റെയും ജന്മിത്തത്തിനെതിരെ ബംഗാളിലും കേരളത്തിലുമെല്ലാം നടന്നുവന്ന ത്യാഗോജ്ജ്വലമായ സമരങ്ങള്‍, കല്‍ക്കത്ത തീസിസിനെ തുടര്‍ന്നുണ്ടായ പോലീസ് ഭീകരവാഴ്ച ഇതെല്ലാം മൂന്നാംകോണ്‍ഗ്രസ്സില്‍ വിമര്‍ശന-സ്വയം വിമര്‍ശന വിധേയമായി. 1956-ല്‍ പാലക്കാട്ട് നടന്ന നാലാം കോണ്‍ഗ്രസ്സിലും ഞാന്‍ പങ്കെടുത്തു. ഇന്ത്യന്‍ വിപ്ലവത്തിന്റെ ലൈന്‍ സംബന്ധിച്ച് രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പാലക്കാട് കോണ്‍ഗ്രസ് വേദിയായിരുന്നു.

ദേശീയ കൗണ്‍സിലില്‍
1958-ല്‍ അമൃത്‌സറിലാണ് അഞ്ചാം കോണ്‍ഗ്രസ് ചേര്‍ന്നത്. കേരളത്തില്‍ തിരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന പശ്ചാത്തലത്തിലായിരുന്നു അഞ്ചാം കോണ്‍ഗ്രസ്. ഏപ്രില്‍ ആറ് മുതല്‍ 13 വരെ ചേര്‍ന്ന ആ കോണ്‍ഗ്രസ്സില്‍ എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. 1957-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവുമധികം പ്രതിനിധികള്‍ ജയിച്ചുവന്നത് ആലപ്പുഴ ജില്ലയില്‍ നിന്നായിരുന്നു; ഒമ്പത് പേര്‍. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി അജയഘോഷ് ചോദിച്ചു: ആരാണ് ആലപ്പുഴ ജില്ലാ സെക്രട്ടറി എന്ന്. സംസ്ഥാന സെക്രട്ടറി എം.എന്‍. ഗോവിന്ദന്‍ നായര്‍എന്നെ പരിചയപ്പെടുത്തിക്കൊടുത്തു. ആ സംസ്ഥാന കമ്മിറ്റി യോഗമാണ് മൂന്നാര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ- സംഘടനാ ചുമതല എനിക്ക് നല്‍കിയത്. രണ്ട് എം.എല്‍.എ.മാരുടെ ഭൂരിപക്ഷം മാത്രമാണ് അന്ന് ഇ.എം.എസ്. ഗവണ്‍മെന്റിനുണ്ടായിരുന്നത്. മൂന്നാര്‍ ഉപതിരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു. അതുകൊണ്ട് മുഴുവന്‍ സമയവും മൂന്നാറില്‍ ചെലവഴിക്കേണ്ടി വന്നതിനാല്‍ അമൃത്‌സര്‍ കോണ്‍ഗ്രസ്സില്‍ ഞാന്‍ പങ്കെടുത്തില്ല. ആ സമ്മേളനം എന്റെ അസാന്നിധ്യത്തില്‍ എന്നെ നാഷണല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തു.
1961-ല്‍ വിജയവാഡയില്‍ നടന്ന ആറാം പാര്‍ട്ടി കോണ്‍ഗ്രസ് കടുത്ത അഭിപ്രായവ്യത്യാസങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു. മൂന്ന് നയരേഖകളാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തത്. എസ്.എ. ഡാങ്കെ, പി.സി.ജോഷി, അജയഘോഷ്, സി. രാജേശ്വരറാവു എന്നിവര്‍ അവതരിപ്പിച്ച 'ദേശീയ ജനാധിപത്യ' നയരേഖ, പി. സുന്ദരയ്യ, ബി.ടി. രണദിവെ, ഹര്‍കിഷന്‍സിങ് സുര്‍ജിത്ത്, ജ്യോതിബസു എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച ജനകീയ ജനാധിപത്യ വിപ്ലവത്തിന്റേതായ നയരേഖ, ഇ.എം.എസ്സിന്റെ പ്രത്യേക കുറിപ്പ് എന്നിവ. സോവിയറ്റ് യൂണിയനില്‍ ക്രൂഷ്‌ചേവ് യുഗം മൂര്‍ധന്യത്തിലെത്തിയ കാലമായിരുന്നു അത്. ക്രൂഷ്‌ചേവിന്റെ നേതൃത്വത്തിലുള്ള റിവിഷനിസത്തിന്റെ അലയൊലികള്‍ മറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടികളെയും ബാധിക്കാന്‍ തുടങ്ങിയിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 'പുരോഗമന സ്വഭാവത്തെ' എടുത്തുകാട്ടുന്ന തരത്തിലുള്ളതും കോണ്‍ഗ്രസ്സുമായി ഐക്യമുണ്ടാക്കുന്നതിനനുകൂലവുമായ ഒന്നായിരുന്നു ഡാങ്കെയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച നയരേഖ. റിവിഷനിസത്തിന്റേതായ ഈ രേഖയെ നഖശിഖാന്തം എതിര്‍ക്കുന്നതായി സുന്ദരയ്യയുടെ നേതൃത്വത്തിലുള്ള രേഖ. സുന്ദരയ്യയുള്‍പ്പെടെയുള്ളവര്‍ അവതരിപ്പിച്ച ജനകീയ ജനാധിപത്യ വിപ്ലവ കാഴ്ചപ്പാടുമായി യോജിക്കുന്നതാണെങ്കിലും വിശദാംശങ്ങളില്‍ ചില വ്യത്യസ്തതകളുള്ളതായിരുന്നു ഇ.എം.എസ്സിന്റെ കുറിപ്പ്. രണ്ടു നയരേഖകളും ഇ.എം.എസ്സിന്റെ കുറിപ്പും നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. വലിയ വാഗ്വാദങ്ങള്‍ തന്നെ നടന്നു. പാര്‍ട്ടി ഒരു പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് ആറാം പാര്‍ട്ടി കോണ്‍ഗ്രസ് നല്‍കിയത്. ഒടുവില്‍ ജനറല്‍ സെക്രട്ടറി അജയഘോഷ് ഒരു സമവായ ലൈന്‍ സ്വീകരിച്ചുകൊണ്ട് സുദീര്‍ഘമായ മറുപടി പ്രസംഗം നടത്തി. ആ പ്രസംഗമാണ് ആറാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പ്രമേയമായി അംഗീകരിക്കപ്പെട്ടത്. അജയഘോഷിന്റെ മരണത്തെത്തുടര്‍ന്ന് 1962 ജനവരിയില്‍ ചേര്‍ന്ന നാഷണല്‍ കൗണ്‍സില്‍ യോഗത്തിന് ഐകകണേ്ഠ്യന ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞില്ല. പകരം എസ്.എ. ഡാങ്കെയെ ചെയര്‍മാനായും ഇ.എം.എസ്സിനെ ജനറല്‍ സെക്രട്ടറിയുമായി തിരഞ്ഞെടുക്കാന്‍ നാഷണല്‍ കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.

അഭിപ്രായ സംഘര്‍ഷം
'ദേശീയ ജനാധിപത്യ വിപ്ലവം' എന്ന പരിപാടിയുമായി ഡാങ്കെയുടെ നേതൃത്വത്തിലുള്ള വിഭാഗവും 'ജനകീയ ജനാധിപത്യവിപ്ലവം' എന്ന പരിപാടിയുമായി ഞങ്ങളും തമ്മില്‍ ദേശീയ കൗണ്‍സിലില്‍ തുടര്‍ച്ചയായ അഭിപ്രായ സംഘര്‍ഷമാണ് പിന്നീട് നടന്നത്. ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ പരിപാടിക്കുവേണ്ടി സുന്ദരയ്യയും ബി.ടി.ആറും ബസവ പുന്നയ്യയും ജ്യോതിബസുവും സുര്‍ജിത്തുമടക്കമുള്ള നേതാക്കള്‍ പൊരുതി. ദേശീയ കൗണ്‍സിലിലെ 32 പേര്‍ ഈ പക്ഷത്തുണ്ടായിരുന്നു. അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തില്‍ 1964 ഏപ്രില്‍ 11-ന് ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സിലില്‍ നിന്നും ഞാനുള്‍പ്പെടെയുള്ള 32 പേര്‍ ഇറങ്ങിപ്പോന്നു. മൂന്നുദിവസം കഴിഞ്ഞ് ഏപ്രില്‍ 14-ന് ഞങ്ങള്‍ 32 പേര്‍ പാര്‍ട്ടിയിലെ സംഭവവികാസം സംബന്ധിച്ച് പരസ്യപ്രസ്താവന നടത്തി. എസ്.എ. ഡാങ്കെയുടെ നേതൃത്വത്തില്‍ നാഷണല്‍ കൗണ്‍സിലിലെ ഭൂരിപക്ഷം സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ നിലപാട് റിവിഷനിസത്തിന്റേതാണെന്നും അതിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പാര്‍ട്ടി ബന്ധുക്കളും നിലപാട് സ്വീകരിക്കണമെന്നുമാണ് ഞങ്ങള്‍ ആഹ്വാനം ചെയ്തത്.
തുടര്‍ന്ന് 1964 ജൂലായില്‍ ആന്ധ്രപ്രദേശിലെ തെനാലിയില്‍ ഒരു കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തു. ജനകീയ ജനാധിപത്യ വിപ്ലവപാത അംഗീകരിക്കുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരുടെ വിപുലീകൃത പ്ലീനമായിരുന്നു അത്. യഥാര്‍ഥ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇതാണെന്ന് ഞങ്ങള്‍ പ്രഖ്യാപിച്ചു.
ആ വര്‍ഷം ഒക്ടോബര്‍ അവസാനവും നവംബര്‍ ആദ്യവുമായി കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഏഴാം പാര്‍ട്ടി കോണ്‍ഗ്രസ് സി.പി.എം. രൂപവത്കരണ പ്രഖ്യാപന കോണ്‍ഗ്രസ്സായി മാറി. ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ പരിപാടി അംഗീകരിച്ച ഏഴാം കോണ്‍ഗ്രസ്സില്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് ബസവ പുന്നയ്യ ഞങ്ങളാണ് യഥാര്‍ഥ കമ്യൂണിസ്റ്റ് പാര്‍ട്ടി, ഞങ്ങളുടെ പരിപാടിയാണ് യഥാര്‍ഥ ഇന്ത്യന്‍ വിപ്ലവപാത എന്ന് പ്രഖ്യാപിച്ച ആവേശകരമായ സന്ദര്‍ഭം മനസ്സില്‍ ഇന്നും പച്ച പിടിച്ചുനില്‍ക്കുന്നു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തെലുങ്കാന സമരനായകന്‍ പി. സുന്ദരയ്യ തിരഞ്ഞെടുക്കപ്പെട്ടു. ഞാന്‍ കേന്ദ്രകമ്മിറ്റിയിലേക്ക് അന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.
റിവിഷനിസത്തിനെതിരെ എന്നപോലെ ഇടതുപക്ഷ അതിസാഹസികതയ്‌ക്കെതിരായും പോരാടേണ്ട സ്ഥിതിവിശേഷമാണ് പിന്നീടുണ്ടായത്. ക്രൂഷ്‌ചേവിന്റെ വരവോടെ സോവിയറ്റ് യൂണിയനിലുണ്ടായ പുതിയ ചലനങ്ങളില്‍ ഒരു വിഭാഗം ആവേശംകൊണ്ടതുപോലെ ചൈനയിലെ സാംസ്‌കാരിക വിപ്ലവത്തില്‍ അമിതമായി ആവേശംകൊണ്ടും മാവോയാണ് തങ്ങളുടെയും ചെയര്‍മാന്‍ എന്ന മുദ്രാവാക്യം മുഴക്കിയും ചൈനീസ് പാതയുടെ ആരാധകരായി ഒരു വിഭാഗം പ്രത്യക്ഷപ്പെട്ടു. പാര്‍ട്ടിക്കകത്ത് വലിയ ചലനങ്ങളുണ്ടാക്കാന്‍ ഈ വിഭാഗം ശ്രമം നടത്തി. 1968 ഏപ്രിലില്‍ ബര്‍ദ്വാനില്‍ പ്രത്യയശാസ്ത്ര രേഖ അംഗീകരിക്കുന്നതിനായി ചേര്‍ന്ന പ്ലീനത്തില്‍ ഇതിന്റെ അലയൊലിയുണ്ടായി. സോവിയറ്റ് യൂണിയനില്‍ ലിയനിദ് ബ്രഷ്‌നേവിന്റെ നേതൃത്വം ആധുനിക റിവിഷനിസത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്നുവെന്ന് ബര്‍ദ്വാന്‍ പ്ലീനം ചൂണ്ടിക്കാട്ടി. ആ വര്‍ഷം ഡിസംബറില്‍ കൊച്ചിയില്‍ എട്ടാം കോണ്‍ഗ്രസ് നടന്നു.
1985 ഡിസംബറില്‍ കൊല്‍ക്കത്തയില്‍ പന്ത്രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ കേരളത്തില്‍ ചില സംഘടനാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയായിരുന്നു. മുസ്‌ലിംലീഗുമായി പാര്‍ട്ടി സഖ്യമുണ്ടാക്കണമെന്ന അഭിപ്രായം പാര്‍ട്ടിക്കകത്ത് ഉയര്‍ത്തുകയും അതിനുവേണ്ടി ഒപ്പ് ശേഖരണമുള്‍പ്പെടെയുള്ള വിഭാഗീയ പ്രവര്‍ത്തനം നടത്തുകയുമായിരുന്നു എം.വി. രാഘവന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം. വര്‍ഗീയകക്ഷികളുമായി മുന്നണിയോ സഖ്യമോ ഉണ്ടാക്കുന്ന പ്രശ്‌നമില്ലെന്ന് പന്ത്രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ സഹായത്തോടെ കേരളത്തിലെ സംഘടനാപ്രശ്‌നം പൂര്‍ണമായിപരിഹരിക്കാന്‍ കഴിഞ്ഞു. പന്ത്രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഞാന്‍ പി.ബി.യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1988 ഡിസംബര്‍ 27 മുതല്‍ ജനവരി ഒന്നുവരെ തിരുവനന്തപുരത്ത് ചേര്‍ന്ന പതിമ്മൂന്നാം കോണ്‍ഗ്രസ് കേരളത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമായി.
തുടര്‍ന്ന് അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്സിനുമുമ്പുള്ള കാലഘട്ടം സാര്‍വദേശീയമായിത്തന്നെ കമ്യൂണിസം ഏറ്റവും വലിയ വെല്ലുവിളി നേരിട്ട കാലഘട്ടമാണ്. പെരിസ്‌ട്രോയിക്കയും ഗ്ലാസ്‌നോസ്റ്റും ഒടുവില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച തന്നെയും സംഭവിച്ചു. കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ നിലംപതിച്ചു.
1992-ല്‍ ചെന്നൈയില്‍ നടന്ന പതിന്നാലാം കോണ്‍ഗ്രസ് ഈ പ്രതിസന്ധി സംബന്ധിച്ച് സൂക്ഷ്മമായ ചര്‍ച്ചകള്‍ നടത്തുകയും മാര്‍ക്‌സിസം-ലെനിനിസത്തില്‍ അടിയുറച്ച് നില്‍ക്കുന്നതായി ഉച്ചൈസ്തരം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രത്യയശാസ്ത്രരേഖ അംഗീകരിക്കുകയും ചെയ്തു.
സാര്‍വദേശീയമായ പുതിയ സാഹചര്യവും ആഗോളീകരണ സാമ്പത്തിക നയങ്ങളുടെ സാഹചര്യവുമെല്ലാം കണക്കിലെടുത്ത് പാര്‍ട്ടി പരിപാടിയില്‍ കാലോചിതമായ മാറ്റം വരുത്തേണ്ടതുണ്ടെന്ന് പതിന്നാലാം കോണ്‍ഗ്രസ് കാണുകയുണ്ടായി. അതനുസരിച്ച് 2000 ഒക്ടോബര്‍ 20 മുതല്‍ 23 വരെ തിരുവനന്തപുരത്ത് പ്രത്യേക സമ്മേളനം ചേരുകയും മാറ്റം വരുത്തുകയുമുണ്ടായി.
രണ്ട് പതിറ്റാണ്ടു മുമ്പ് ചെന്നൈയില്‍ പതിന്നാലാം കോണ്‍ഗ്രസ് നടക്കുമ്പോള്‍ ലോകമെങ്ങും ബൂര്‍ഷ്വാ വൈതാളികര്‍ കാള്‍ മാര്‍ക്‌സിനെയും എംഗല്‍സിനെയും ലെനിനെയും സ്റ്റാലിനെയുമെല്ലാം പരഹസിക്കുകയായിരുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ ഏക ധ്രുവലോകം യാഥാര്‍ഥ്യമാകുന്നു, വര്‍ഗസമരത്തിന്റെ കാലം കഴിഞ്ഞു, സോഷ്യലിസം കാലാഹരണപ്പെട്ടു, ചെങ്കൊടി ഉപേക്ഷിക്കൂ എന്ന കൂവി വിളിക്കലാണ് രണ്ട് പതിറ്റാണ്ടുമുന്‍പ് സാര്‍വദേശീയമായിത്തന്നെ ഉണ്ടായത്.
എന്നാല്‍, ഇരുപതാം കോണ്‍ഗ്രസ് നടക്കുമ്പോള്‍ മറ്റൊരു ചിത്രമാണ് കാണുന്നത്; മറ്റൊരു ശബ്ദമാണ് കേള്‍ക്കുന്നത്. സര്‍വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍ എന്ന ശബ്ദം അമേരിക്കയിലെ വാള്‍സ്ട്രീറ്റില്‍ നിന്നു പോലും ഉയരുന്നു. 'മാര്‍ക്‌സാണ് ശരി' എന്ന മുദ്രാവാക്യം വാള്‍സ്ട്രീറ്റ് ഉള്‍പ്പെടെ നിരവധി ലോക നഗര ചത്വരങ്ങളില്‍നിന്ന് ഉയരുന്നു. അതിന്റെ സന്ദേശമുള്‍ക്കൊണ്ട് ലോകത്ത് നൂറുകണക്കിന് കേന്ദ്രങ്ങളില്‍ സമരങ്ങള്‍ ശക്തിപ്രാപിക്കുന്നു. റഷ്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കൂടുതല്‍ കൂടുതല്‍ കരുത്താര്‍ജിച്ചുവരുന്നു. ജനകീയ ചൈന ലോകത്തിലെ ഒന്നാമത്തെ സാമ്പത്തികശക്തിയായി അതിവേഗം മുന്നേറുന്നു. മാര്‍ക്‌സിസത്തിന്റെ ശരി കൂടുതല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കൂടുതല്‍ കൂടുതല്‍ പേര്‍ അംഗീകരിക്കുന്ന ഇങ്ങനെയൊരു സവിശേഷ സന്ദര്‍ഭത്തിലാണ് ഇരുപതാം കോണ്‍ഗ്രസ് നടക്കുന്നത്. സി.പി.എമ്മിന്റെ വളര്‍ച്ചയ്ക്ക് ഇരുപതാം കോണ്‍ഗ്രസ് വലിയ മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Saturday, March 31, 2012

സി.പി.എം. കോണ്‍ഗ്രസ്സിന്റെ ചരിത്ര പ്രാധാന്യം

പി.രാജീവ്
(2012 മാര്‍ച്ച്‌ 31 ന് 
മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം) 
സി.പി.എമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 4 മുതല്‍ 9 വരെ കോഴിക്കോട്ട് നടക്കുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസ്സിന് കേരളം നാലാം തവണയാണ് വേദിയാകുന്നത്. നാലാം കോണ്‍ഗ്രസ് 1956- ല്‍ നടന്നത് പാലക്കാട്ടാണ്. അന്ന് പാര്‍ട്ടി ഒന്നായിരുന്നു. സി.പി.എം. രൂപവത്കരിക്കപ്പെട്ടതിന് ശേഷം നടന്ന എട്ടാം കോണ്‍ഗ്രസ്സിന് വേദിയായത് കൊച്ചിയാണ്. 1988-ല്‍ തിരുവനന്തപുരത്താണ് പതിമ്മൂന്നാം കോണ്‍ഗ്രസ് നടന്നത്. പതിന്നാല് വര്‍ഷത്തിനുശേഷമാണ് കേരളത്തില്‍ വീണ്ടും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്.
ജനാധിപത്യ കേന്ദ്രീകരണത്തെ അടിസ്ഥാനമാക്കിയാണ് സി.പി.എം. പ്രവര്‍ത്തിക്കുന്നത്. ചിലര്‍ എഴുതുന്നതുപോലെ കേന്ദ്രീകൃത ജനാധിപത്യമല്ല. ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃതനേതൃത്വമെന്ന സവിശേഷ ഉള്ളടക്കമാണ് ജനാധിപത്യകേന്ദ്രീകരണത്തിനുള്ളത്. പാര്‍ട്ടി ഘടനയുടെ അടിസ്ഥാനവും ആന്തരിക പ്രവര്‍ത്തനത്തിന്റെ ദിശയും നിര്‍ണയിക്കുന്നത് ജനാധിപത്യ കേന്ദ്രീകരണമാണ്. ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സാണ് സി.പി.എമ്മിന്റെ ഏറ്റവും ഉയര്‍ന്ന ഘടകം. സാധാരണഗതിയില്‍ മൂന്നു വര്‍ഷം കൂടുമ്പോഴാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്.

ഇത്തവണ കേരളത്തിലും ബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് 2012- ല്‍ നടത്താന്‍ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത്. സി.പി.എം. ഭരണഘടനയനുസരിച്ച് അംഗത്വത്തിന്റെ മൂന്നിലൊന്നിലധികം പ്രാതിനിധ്യമുള്ള രണ്ടോ അതിലധികമോ സംസ്ഥാനഘടകങ്ങള്‍ ആവശ്യപ്പെട്ടാലോ കേന്ദ്ര കമ്മിറ്റിക്കുതന്നെയോ അസാധാരണ കോണ്‍ഗ്രസ് വിളിക്കുന്നതിനും വ്യവസ്ഥയുണ്ട്.


ബ്രാഞ്ചു മുതല്‍ എല്ലാ നിലവാരത്തിലും നടന്ന വിശാലമായ ജനാധിപത്യപ്രക്രിയയ്ക്കുശേഷമാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. ബ്രാഞ്ചിനു മാത്രം കമ്മിറ്റിയില്ല. അതിനുമുകളിലുള്ള എല്ലാ ഘടകങ്ങളും തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികളാണ്. ഓരോ സമ്മേളനവും തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് തൊട്ടുമുകളിലുള്ള സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത്. അടിമുടി ജനാധിപത്യ ഉള്ളടക്കമുള്ള ഈ പ്രക്രിയ ജനാധിപത്യപാര്‍ട്ടികള്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന പാര്‍ട്ടികള്‍ക്ക് തീര്‍ത്തും അപരിചിതമാണ്. പാര്‍ട്ടിയുടെ വരുന്ന മൂന്നു വര്‍ഷത്തെ രാഷ്ട്രീയഅടവുനയത്തിന് രൂപം നല്‍കുന്നത് പാര്‍ട്ടി കോണ്‍ഗ്രസ്സാണ്. എന്നാല്‍, ഈ പ്രക്രിയയില്‍ മുഴുവന്‍ അംഗങ്ങളും ഘടകങ്ങളും ക്രിയാത്മകവും ജനാധിപത്യപരവുമായി പങ്കുചേരുന്നുണ്ട്.

പാര്‍ട്ടി കേന്ദ്ര കമ്മിറ്റി തയ്യാറാക്കുന്ന കരട് രാഷ്ട്രീയപ്രമേയം എല്ലാ നിലവാരത്തിലുമുള്ള ഘടകങ്ങളും ചര്‍ച്ച ചെയ്ത് ഭേദഗതികള്‍ നിശ്ചിത ദിവസത്തിനകം കേന്ദ്ര കമ്മിറ്റിക്ക് അയച്ചു നല്‍കാം. ഇതുകൂടാതെ ഏത് പാര്‍ട്ടി അംഗത്തിനും വ്യക്തിപരമായി ഭേദഗതികള്‍ നിര്‍ദേശിക്കുന്നതിന് അവകാശമുണ്ട്. ഇങ്ങനെ അയയ്ക്കുന്ന ഭേദഗതികള്‍ പരിശോധിച്ച് കേന്ദ്ര കമ്മിറ്റി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ്സിന്റെ മുമ്പാകെ അവതരിപ്പിക്കും. പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് വ്യക്തിപരമായ ഭേദഗതികള്‍ കോണ്‍ഗ്രസ്സില്‍വെച്ചുതന്നെ നിര്‍ദേശിക്കാം. സ്റ്റിയറിങ് കമ്മിറ്റി ആ ഭേദഗതി സ്വീകരിച്ചില്ലെങ്കില്‍ അത് നിര്‍ദേശിച്ച പ്രതിനിധിക്ക് വേണമെങ്കില്‍ തന്റെ ഭേദഗതി വോട്ടിനിടണമെന്ന് ആവശ്യപ്പെടാം. അത്രമാത്രം ജനാധിപത്യ ഉള്ളടക്കത്തോടെയാണ് പാര്‍ട്ടി അതിന്റെ രാഷ്ട്രീയ ലൈന്‍ രൂവത്കരിക്കുന്നത്.

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സിന് ശേഷം സാര്‍വദേശീയവും ദേശീയവുമായി ഉണ്ടായ സംഭവവികാസങ്ങളെ മൂര്‍ത്തമായി വിലയിരുത്തിയാണ് വരുംനാളുകളിലെ രാഷ്ട്രീയലൈനിന് രൂപം നല്‍കുന്നത്. മുതലാളിത്തത്തിനു മനുഷ്യന്റെയും സമൂഹത്തിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് കൂടുതല്‍ വ്യക്തമായ നാളുകളിലൂടെയാണ് ലോകം കടന്നുപോയത്. മാര്‍ക്‌സിസത്തിന്റെ പ്രസക്തിയെ സംബന്ധിച്ച ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്നു. നവഉദാരീകരണ നയങ്ങള്‍ ജനജീവിതം കൂടുതല്‍ കൂടുതല്‍ ദുസ്സഹമാക്കി. ലോകമെമ്പാടും തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ധിച്ചു. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. വന്‍കിട കുത്തകകളുടെ സമ്പത്ത് ഭീതിജനകമാംവിധം ഉയര്‍ന്നു. മറുവശത്ത് ദരിദ്രരുടെഎണ്ണവും കൂടി. ഇതിനെതിരായി തൊഴിലാളികളുടെയും ഇതര ജനവിഭാഗങ്ങളുടെയും സമരങ്ങളും ശക്തിപ്പെടുന്നു. സാമൂഹികജീവിതത്തില്‍ മതത്തിന്റെയും ജാതിയുടെയും പേരിലുള്ള അടിച്ചമര്‍ത്തലുകളും ശക്തിപ്പെടുന്നു. മറുവശത്ത് ഈ സാഹചര്യത്തെ കൂടി ഉപയോഗിച്ച് സ്വത്വരാഷ്ട്രീയശക്തികളും വളരാന്‍ ശ്രമിക്കുന്നു. രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ അമേരിക്കന്‍വിധേയത്വനയം ശക്തമായി നടപ്പാക്കുന്നതിനാണ് ശ്രമിക്കുന്നത്.


ഈ സാഹചര്യം ഇടതുപക്ഷത്തിന്റെ പൊതുവേയും സി.പി.എമ്മിന്റെയും ഉത്തരവാദിത്വം വര്‍ധിപ്പിക്കുകയാണ്. സ്വതന്ത്രമായ ശക്തി വര്‍ധിപ്പിക്കാതെ സി.പി.എമ്മിന് ഈ രാഷ്ട്രീയ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കഴിയില്ല. ഉദാരീകരണനയങ്ങള്‍ വിവിധ ജനവിഭാഗങ്ങളുടെ ജീവിതത്തില്‍ സൃഷ്ടിച്ച ആഘാതങ്ങള്‍ തിരിച്ചറിഞ്ഞ് അതിന്റെ അടിസ്ഥാനത്തില്‍ രൂപവത്കരിക്കുന്ന മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ തനതായ സമരങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ആവശ്യം കരട് രാഷ്ട്രീയപ്രമേയം മുന്നോട്ടുവെക്കുന്നുണ്ട്. രാഷ്ട്രീയഅര്‍ഥത്തില്‍ ഈ സമരം കോണ്‍ഗ്രസ് പാര്‍ട്ടിക്കും ബി.ജെ.പി.ക്കും എതിരാണ്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷശക്തികളെ കോര്‍ത്തിണക്കിയുള്ള പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുമെന്നാണ് പ്രമേയം വ്യക്തമാക്കുന്നത്. നിലവിലുള്ള നയങ്ങള്‍ക്ക് ശരിയായ ബദല്‍നയം മുന്നോട്ടുവെക്കുന്നതിന് ഇടതുപക്ഷത്തിന്റെയും ശരിയായ ജനാധിപത്യശക്തികളുടെയും കൂട്ടായ്മയ്‌ക്കേ കഴിയൂ.

ഇരുപതാം കോണ്‍ഗ്രസ്സിന്റെ മറ്റൊരു പ്രത്യേകത പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളെ സംബന്ധിച്ച പ്രമേയം കൂടി ചര്‍ച്ച ചെയ്യുന്നുവെന്നതാണ്. 1992-ല്‍ ചെന്നൈയില്‍ ചേര്‍ന്ന പതിന്നാലാം പാര്‍ട്ടി കോണ്‍ഗ്രസ്സാണ് ഇതിനു മുമ്പ് സമാനമായ പ്രമേയം അംഗീകരിച്ചത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കും സോഷ്യലിസത്തിനേറ്റ തിരിച്ചടിക്കുശേഷവുമുള്ള സാഹചര്യത്തിലാണ് ആ പ്രമേയം ചര്‍ച്ച ചെയ്ത് അംഗീകരിച്ചത്. ആ രേഖയുടെ അടിസ്ഥാനത്തില്‍ ആഴത്തിലുള്ള ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടന്നു. ഭേദഗതിയുടെ അടിസ്ഥാനത്തില്‍ പ്രമേയത്തിന്റെ തലക്കെട്ടില്‍പ്പോലും മാറ്റം വരുത്തി. പ്രത്യയശാസ്ത്ര പ്രമേയമെന്ന തലക്കെട്ടാണ് ചില പ്രത്യയശാസ്ത്രപ്രശ്‌നങ്ങളെ സംബന്ധിച്ച പ്രമേയമെന്നാക്കി മാറ്റിയത്. എന്നാല്‍, കരട് പ്രമേയത്തിന്റെ അന്തഃസത്ത കോണ്‍ഗ്രസ് അപ്പാടെ അംഗീകരിക്കുകയാണ് ചെയ്തത്. ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രതിസന്ധിയെ നേരിട്ട ആ ഘട്ടത്തില്‍ സി.പി.എമ്മിന് ഈ പ്രമേയം നല്‍കിയ കരുത്ത് വിവരണാതീതമാണ്. പിന്നീടുണ്ടായ മാറ്റങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ പ്രത്യയശാസ്ത്രപ്രമേയം കാലികമാക്കണമെന്ന ആവശ്യം കോണ്‍ഗ്രസ്സുകള്‍ ചര്‍ച്ചചെയ്തിരുന്നു.

മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ സമകാലിക ലോകത്തെ സംബന്ധിച്ച രാഷ്ട്രീയ പ്രത്യയശാസ്ത്ര ധാരണനിരന്തരം നവീകരിക്കേണ്ടത് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. സാമ്രാജ്യത്വത്തിന്റെ രൂപത്തെ സംബന്ധിച്ചും തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവകരമായ നേതൃത്വത്തെ സംബന്ധിച്ചും പല തരത്തിലുള്ള ചര്‍ച്ചകള്‍ ഇടതുപക്ഷത്തിനുള്ളില്‍ത്തന്നെ ലോകത്തെമ്പാടും നടക്കുന്നുണ്ട്. പുതിയ കാലം രാഷ്ട്രീയ, ആശയ, സാമ്പത്തിക, സാംസ്‌കാരിക മണ്ഡലങ്ങളില്‍ പുത്തന്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇതെല്ലാം പരിശോധിക്കുകയും തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവകരമായ നേതൃത്വം അരക്കിട്ടുറപ്പിക്കുകയുമാണ് കരട് രേഖ ചെയ്യുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ വിവിധ മേഖലകളില്‍ വര്‍ഗസമരം ശക്തിപ്പെടുത്തേണ്ട രൂപങ്ങളെ സംബന്ധിച്ചും കരടുരേഖ പരിശോധിക്കുന്നു. പാര്‍ട്ടിയിലുടനീളം ചര്‍ച്ച ചെയ്യുന്ന ഈ കരട് രേഖയ്ക്കും ആഴത്തിലുള്ള ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ് അവസാന രൂപം നല്‍കുന്നത്.

ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സെക്രട്ടറിമാരുടെ കാലാവധി നിജപ്പെടുത്തുന്ന ഭരണഘടനാഭേദഗതി കൂടി ചര്‍ച്ച ചെയ്യുന്നുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ്സിനാണ് പരിപാടിയും ഭരണഘടനയും ഭേദഗതി ചെയ്യുന്നതിന് അവകാശമുള്ളത്. ഇതിനുള്ള നിര്‍ദേശങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിന് രണ്ടു മാസം മുമ്പ് നല്‍കിയിരിക്കണമെന്നതാണ് വ്യവസ്ഥ. ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളിലാണ് ഭേദഗതി നിര്‍ദേശിച്ചിരിക്കുന്നത്. എല്ലാ നിലവാരത്തിലുമുള്ള സെക്രട്ടറിമാരുടെ കാലാവധി മൂന്നു തവണയായി നിജപ്പെടുത്താനാണ് നിര്‍ദേശം. സവിശേഷ സാഹചര്യത്തില്‍ നാലാംതവണ കൂടി തിരഞ്ഞെടുക്കപ്പെടാം. എന്നാല്‍, അതിന് അതതു കമ്മിറ്റികളുടെ നാലില്‍ മൂന്നുഭാഗം അംഗങ്ങളുടെ പിന്തുണ ഉണ്ടായിരിക്കണം. സംസ്ഥാന കമ്മിറ്റിക്ക് താഴെയുള്ള കമ്മിറ്റികളുടെ ഈ തീരുമാനത്തിന് സംസ്ഥാന കമ്മിറ്റിയുടെയും സംസ്ഥാന സെക്രട്ടറിയുടെ കാര്യത്തില്‍ കേന്ദ്രകമ്മിറ്റിയുടെയും അംഗീകാരം ആവശ്യമാണ്. എന്നാല്‍, ഒരു കാരണവശാലും നാലില്‍ കൂടുതല്‍ തവണ തുടരാന്‍ പാടില്ലെന്ന് ഭേദഗതി നിര്‍ദേശിക്കുന്നു.

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സിനുശേഷമുള്ള കാലയളവിലെ രാഷ്ട്രീയവും സംഘടനാപരവുമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതും കോണ്‍ഗ്രസ്സിന്റെ ഉത്തരവാദിത്വമാണ്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അംഗീകരിക്കേണ്ടത് ഭരണഘടനാപരമായ കടമയാണ്. പാര്‍ട്ടി കോണ്‍ഗ്രസ്സാണ് പുതിയ കേന്ദ്രകമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത്. കേന്ദ്രകമ്മിറ്റി പി.ബി.യെയും ജനറല്‍ സെക്രട്ടറിയെയും തിരഞ്ഞെടുക്കും. രണ്ട് പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന ഘടകം കേന്ദ്രകമ്മിറ്റിയാണ്. കേന്ദ്രകണ്‍ട്രോള്‍ കമ്മീഷനെ തിരഞ്ഞെടുക്കുന്നതും പാര്‍ട്ടി കോണ്‍ഗ്രസ്സാണ്. കമ്മീഷന്‍ ചെയര്‍മാന്‍ കേന്ദ്ര കമ്മിറ്റിയില്‍ എക്‌സ് ഒഫീഷ്യോ അംഗമായിരിക്കും.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാജ്യത്തെ പ്രധാനശക്തികേന്ദ്രങ്ങളിലൊന്നായ കേരളത്തില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് രാജ്യത്തെ ഇടതുപക്ഷ ശക്തികള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ച ചെയ്ത് കൂടുതല്‍ മുന്നേറ്റത്തിനുള്ള ഊര്‍ജം പകരുന്ന ഒന്നായി മാറും.