Thursday, April 5, 2012

പാര്‍ട്ടി കോണ്‍ഗ്രസ്സുകളുടെ അനുഭവം

വി.എസ്.അച്യുതാനന്ദന്‍ 
(2012 ഏപ്രില്‍ അഞ്ചാം തിയ്യതി  
മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)
1940-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ഞാന്‍ രണ്ടുവര്‍ഷത്തിനുശേഷം സഖാവ് കൃഷ്ണപിള്ള നിര്‍ദേശിച്ചതനുസരിച്ചാണ് മുഴുവന്‍ സമയപ്രവര്‍ത്തകനാകുന്നത്. ആസ്​പിന്‍വാള്‍ കമ്പനിയില്‍ തൊഴിലാളിയായിരുന്ന എനിക്ക് തൊഴില്‍ ഉപേക്ഷിച്ച് മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനാവുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. വീട്ടുചെലവിന് എന്റെ കൂടി വരുമാനം ആവശ്യമായിരുന്നു. എന്നാല്‍, പാര്‍ട്ടിയും വര്‍ഗബഹുജന സംഘടനകളും കെട്ടിപ്പടുക്കുന്നതിന് പുതിയ കേഡര്‍മാര്‍ അത്യാവശ്യമാണെന്ന് കൃഷ്ണപിള്ള പറഞ്ഞു. ഞാന്‍ സമ്മതിച്ചതിനെത്തുടര്‍ന്ന് കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കാന്‍ കൃഷ്ണപിള്ള എന്നെ കുട്ടനാട്ടിലേക്കയയ്ക്കുകയായിരുന്നു.
1943 ജനവരിയില്‍ കോഴിക്കോട്ടാണ് പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ചേര്‍ന്നത്. മുംബൈയില്‍ നടക്കുന്ന ഒന്നാം കോണ്‍ഗ്രസ്സിന്റെ മുന്നോടിയായ സംസ്ഥാന സമ്മേളനം. കേരള സംസ്ഥാനതലത്തില്‍ പരസ്യമായിനടക്കുന്ന ആദ്യ സമ്മേളനമായിരുന്നു അത്. അതില്‍ ഞാന്‍ പ്രതിനിധിയായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.സി. ജോഷി, കേരളത്തിലെ സംഘടനാ ചുമതലയുണ്ടായിരുന്ന പി. സുന്ദരയ്യ തുടങ്ങിയ പ്രമുഖ നേതാക്കളെയെല്ലാം ആ സമ്മേളനത്തില്‍ വെച്ചാണ് പരിചയപ്പെട്ടത്. മുംബൈയില്‍ച്ചേര്‍ന്ന ഒന്നാം കോണ്‍ഗ്രസ്സില്‍ ഞാന്‍ പ്രതിനിധിയായിരുന്നില്ല.

1948-ല്‍കൊല്‍ക്കത്തയില്‍ രണ്ടാം കോണ്‍ഗ്രസ് നടക്കുമ്പോള്‍ ജയിലിലായിരുന്നതിനാല്‍ എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന എന്നെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ട് മൃഗീയമായി മര്‍ദിക്കുകയും മൂന്നാംമുറയ്ക്കിരയാക്കുകയും കെട്ടിയിട്ട് കാലില്‍ ബയണറ്റ് കുത്തിയിറക്കുകയും ചെയ്തശേഷം മരിച്ചെന്ന് കരുതി ഉപേക്ഷിച്ചതാണ്. പക്ഷേ, എന്നെ കാട്ടില്‍ത്തള്ളാന്‍ പോലീസ് ചുമതലപ്പെടുത്തിയ കോലപ്പന്‍ എന്ന മോഷ്ടാവ് ഞാന്‍ മരിച്ചിട്ടില്ലെന്ന് മനസ്സിലാക്കി ആസ്​പത്രിയിലാക്കുകയായിരുന്നു.

മാസങ്ങളോളം നീണ്ട ചികിത്സയെത്തുടര്‍ന്ന് മുറിവുകള്‍ ഉണങ്ങിയപ്പോള്‍ വീണ്ടും ജയിലിലടയ്ക്കുകയായിരുന്നു. അങ്ങനെ ജയിലില്‍ കഴിയുമ്പോഴാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ സുപ്രധാനമായ രണ്ടാം കോണ്‍ഗ്രസ് നടക്കുന്നത്. ബി.ടി.ആറിന്റെ കല്‍ക്കത്താ തീസിസ് ഉണ്ടായ കോണ്‍ഗ്രസ് കഴിഞ്ഞ് പ്രതിനിധികള്‍ പിന്തിരിയുമ്പോഴേക്കുതന്നെ ബംഗാളിലും മലബാറിലും തെലുങ്കാനയിലുമുള്‍പ്പെടെ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടതും രാജ്യമാകെ കമ്യൂണിസ്റ്റുകാരെ അമര്‍ച്ചചെയ്യാന്‍ ഭരണകൂടം നടത്തിയ ഭീകരവാഴ്ചയും എല്ലാം ചരിത്രത്തിന്റെ ഭാഗമാണ്.

1951 ഒക്ടോബറില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന പ്രത്യേകസമ്മേളനം കല്‍ക്കത്താ തീസിസ് എന്നറിയപ്പെടുന്ന രണ്ടാം കോണ്‍ഗ്രസ്സിന്റെ പ്രമേയം തള്ളിക്കളയുകയും അതിന് നേതൃത്വം നല്‍കിയ ജനറല്‍ സെക്രട്ടറി ബി.ടി.ആര്‍. ഉള്‍പ്പെടെയുള്ളവരെ അഞ്ച് വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നൊഴിവാക്കുകയും ചെയ്തു. പാര്‍ലമെന്ററി തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാനും 1951-ലെ പ്രത്യേകസമ്മേളനം തീരുമാനിച്ചു. ആ സമ്മേളനമാണ് അജയഘോഷിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

1953-ല്‍ മധുരയില്‍ നടന്ന മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിലാണ് ഞാന്‍ ആദ്യമായി പങ്കെടുക്കുന്നത്. 1952-ല്‍ നടന്ന ഒന്നാം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കൈവരിക്കാന്‍ കഴിഞ്ഞ നേട്ടം, തെലുങ്കാന സമരത്തിന്റെയും ജന്മിത്തത്തിനെതിരെ ബംഗാളിലും കേരളത്തിലുമെല്ലാം നടന്നുവന്ന ത്യാഗോജ്ജ്വലമായ സമരങ്ങള്‍, കല്‍ക്കത്ത തീസിസിനെ തുടര്‍ന്നുണ്ടായ പോലീസ് ഭീകരവാഴ്ച ഇതെല്ലാം മൂന്നാംകോണ്‍ഗ്രസ്സില്‍ വിമര്‍ശന-സ്വയം വിമര്‍ശന വിധേയമായി. 1956-ല്‍ പാലക്കാട്ട് നടന്ന നാലാം കോണ്‍ഗ്രസ്സിലും ഞാന്‍ പങ്കെടുത്തു. ഇന്ത്യന്‍ വിപ്ലവത്തിന്റെ ലൈന്‍ സംബന്ധിച്ച് രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പാലക്കാട് കോണ്‍ഗ്രസ് വേദിയായിരുന്നു.

ദേശീയ കൗണ്‍സിലില്‍
1958-ല്‍ അമൃത്‌സറിലാണ് അഞ്ചാം കോണ്‍ഗ്രസ് ചേര്‍ന്നത്. കേരളത്തില്‍ തിരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന പശ്ചാത്തലത്തിലായിരുന്നു അഞ്ചാം കോണ്‍ഗ്രസ്. ഏപ്രില്‍ ആറ് മുതല്‍ 13 വരെ ചേര്‍ന്ന ആ കോണ്‍ഗ്രസ്സില്‍ എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. 1957-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവുമധികം പ്രതിനിധികള്‍ ജയിച്ചുവന്നത് ആലപ്പുഴ ജില്ലയില്‍ നിന്നായിരുന്നു; ഒമ്പത് പേര്‍. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി അജയഘോഷ് ചോദിച്ചു: ആരാണ് ആലപ്പുഴ ജില്ലാ സെക്രട്ടറി എന്ന്. സംസ്ഥാന സെക്രട്ടറി എം.എന്‍. ഗോവിന്ദന്‍ നായര്‍എന്നെ പരിചയപ്പെടുത്തിക്കൊടുത്തു. ആ സംസ്ഥാന കമ്മിറ്റി യോഗമാണ് മൂന്നാര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ- സംഘടനാ ചുമതല എനിക്ക് നല്‍കിയത്. രണ്ട് എം.എല്‍.എ.മാരുടെ ഭൂരിപക്ഷം മാത്രമാണ് അന്ന് ഇ.എം.എസ്. ഗവണ്‍മെന്റിനുണ്ടായിരുന്നത്. മൂന്നാര്‍ ഉപതിരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു. അതുകൊണ്ട് മുഴുവന്‍ സമയവും മൂന്നാറില്‍ ചെലവഴിക്കേണ്ടി വന്നതിനാല്‍ അമൃത്‌സര്‍ കോണ്‍ഗ്രസ്സില്‍ ഞാന്‍ പങ്കെടുത്തില്ല. ആ സമ്മേളനം എന്റെ അസാന്നിധ്യത്തില്‍ എന്നെ നാഷണല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തു.
1961-ല്‍ വിജയവാഡയില്‍ നടന്ന ആറാം പാര്‍ട്ടി കോണ്‍ഗ്രസ് കടുത്ത അഭിപ്രായവ്യത്യാസങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു. മൂന്ന് നയരേഖകളാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തത്. എസ്.എ. ഡാങ്കെ, പി.സി.ജോഷി, അജയഘോഷ്, സി. രാജേശ്വരറാവു എന്നിവര്‍ അവതരിപ്പിച്ച 'ദേശീയ ജനാധിപത്യ' നയരേഖ, പി. സുന്ദരയ്യ, ബി.ടി. രണദിവെ, ഹര്‍കിഷന്‍സിങ് സുര്‍ജിത്ത്, ജ്യോതിബസു എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച ജനകീയ ജനാധിപത്യ വിപ്ലവത്തിന്റേതായ നയരേഖ, ഇ.എം.എസ്സിന്റെ പ്രത്യേക കുറിപ്പ് എന്നിവ. സോവിയറ്റ് യൂണിയനില്‍ ക്രൂഷ്‌ചേവ് യുഗം മൂര്‍ധന്യത്തിലെത്തിയ കാലമായിരുന്നു അത്. ക്രൂഷ്‌ചേവിന്റെ നേതൃത്വത്തിലുള്ള റിവിഷനിസത്തിന്റെ അലയൊലികള്‍ മറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടികളെയും ബാധിക്കാന്‍ തുടങ്ങിയിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 'പുരോഗമന സ്വഭാവത്തെ' എടുത്തുകാട്ടുന്ന തരത്തിലുള്ളതും കോണ്‍ഗ്രസ്സുമായി ഐക്യമുണ്ടാക്കുന്നതിനനുകൂലവുമായ ഒന്നായിരുന്നു ഡാങ്കെയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച നയരേഖ. റിവിഷനിസത്തിന്റേതായ ഈ രേഖയെ നഖശിഖാന്തം എതിര്‍ക്കുന്നതായി സുന്ദരയ്യയുടെ നേതൃത്വത്തിലുള്ള രേഖ. സുന്ദരയ്യയുള്‍പ്പെടെയുള്ളവര്‍ അവതരിപ്പിച്ച ജനകീയ ജനാധിപത്യ വിപ്ലവ കാഴ്ചപ്പാടുമായി യോജിക്കുന്നതാണെങ്കിലും വിശദാംശങ്ങളില്‍ ചില വ്യത്യസ്തതകളുള്ളതായിരുന്നു ഇ.എം.എസ്സിന്റെ കുറിപ്പ്. രണ്ടു നയരേഖകളും ഇ.എം.എസ്സിന്റെ കുറിപ്പും നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. വലിയ വാഗ്വാദങ്ങള്‍ തന്നെ നടന്നു. പാര്‍ട്ടി ഒരു പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് ആറാം പാര്‍ട്ടി കോണ്‍ഗ്രസ് നല്‍കിയത്. ഒടുവില്‍ ജനറല്‍ സെക്രട്ടറി അജയഘോഷ് ഒരു സമവായ ലൈന്‍ സ്വീകരിച്ചുകൊണ്ട് സുദീര്‍ഘമായ മറുപടി പ്രസംഗം നടത്തി. ആ പ്രസംഗമാണ് ആറാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പ്രമേയമായി അംഗീകരിക്കപ്പെട്ടത്. അജയഘോഷിന്റെ മരണത്തെത്തുടര്‍ന്ന് 1962 ജനവരിയില്‍ ചേര്‍ന്ന നാഷണല്‍ കൗണ്‍സില്‍ യോഗത്തിന് ഐകകണേ്ഠ്യന ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞില്ല. പകരം എസ്.എ. ഡാങ്കെയെ ചെയര്‍മാനായും ഇ.എം.എസ്സിനെ ജനറല്‍ സെക്രട്ടറിയുമായി തിരഞ്ഞെടുക്കാന്‍ നാഷണല്‍ കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.

അഭിപ്രായ സംഘര്‍ഷം
'ദേശീയ ജനാധിപത്യ വിപ്ലവം' എന്ന പരിപാടിയുമായി ഡാങ്കെയുടെ നേതൃത്വത്തിലുള്ള വിഭാഗവും 'ജനകീയ ജനാധിപത്യവിപ്ലവം' എന്ന പരിപാടിയുമായി ഞങ്ങളും തമ്മില്‍ ദേശീയ കൗണ്‍സിലില്‍ തുടര്‍ച്ചയായ അഭിപ്രായ സംഘര്‍ഷമാണ് പിന്നീട് നടന്നത്. ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ പരിപാടിക്കുവേണ്ടി സുന്ദരയ്യയും ബി.ടി.ആറും ബസവ പുന്നയ്യയും ജ്യോതിബസുവും സുര്‍ജിത്തുമടക്കമുള്ള നേതാക്കള്‍ പൊരുതി. ദേശീയ കൗണ്‍സിലിലെ 32 പേര്‍ ഈ പക്ഷത്തുണ്ടായിരുന്നു. അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തില്‍ 1964 ഏപ്രില്‍ 11-ന് ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സിലില്‍ നിന്നും ഞാനുള്‍പ്പെടെയുള്ള 32 പേര്‍ ഇറങ്ങിപ്പോന്നു. മൂന്നുദിവസം കഴിഞ്ഞ് ഏപ്രില്‍ 14-ന് ഞങ്ങള്‍ 32 പേര്‍ പാര്‍ട്ടിയിലെ സംഭവവികാസം സംബന്ധിച്ച് പരസ്യപ്രസ്താവന നടത്തി. എസ്.എ. ഡാങ്കെയുടെ നേതൃത്വത്തില്‍ നാഷണല്‍ കൗണ്‍സിലിലെ ഭൂരിപക്ഷം സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ നിലപാട് റിവിഷനിസത്തിന്റേതാണെന്നും അതിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പാര്‍ട്ടി ബന്ധുക്കളും നിലപാട് സ്വീകരിക്കണമെന്നുമാണ് ഞങ്ങള്‍ ആഹ്വാനം ചെയ്തത്.
തുടര്‍ന്ന് 1964 ജൂലായില്‍ ആന്ധ്രപ്രദേശിലെ തെനാലിയില്‍ ഒരു കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തു. ജനകീയ ജനാധിപത്യ വിപ്ലവപാത അംഗീകരിക്കുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരുടെ വിപുലീകൃത പ്ലീനമായിരുന്നു അത്. യഥാര്‍ഥ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇതാണെന്ന് ഞങ്ങള്‍ പ്രഖ്യാപിച്ചു.
ആ വര്‍ഷം ഒക്ടോബര്‍ അവസാനവും നവംബര്‍ ആദ്യവുമായി കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഏഴാം പാര്‍ട്ടി കോണ്‍ഗ്രസ് സി.പി.എം. രൂപവത്കരണ പ്രഖ്യാപന കോണ്‍ഗ്രസ്സായി മാറി. ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ പരിപാടി അംഗീകരിച്ച ഏഴാം കോണ്‍ഗ്രസ്സില്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് ബസവ പുന്നയ്യ ഞങ്ങളാണ് യഥാര്‍ഥ കമ്യൂണിസ്റ്റ് പാര്‍ട്ടി, ഞങ്ങളുടെ പരിപാടിയാണ് യഥാര്‍ഥ ഇന്ത്യന്‍ വിപ്ലവപാത എന്ന് പ്രഖ്യാപിച്ച ആവേശകരമായ സന്ദര്‍ഭം മനസ്സില്‍ ഇന്നും പച്ച പിടിച്ചുനില്‍ക്കുന്നു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തെലുങ്കാന സമരനായകന്‍ പി. സുന്ദരയ്യ തിരഞ്ഞെടുക്കപ്പെട്ടു. ഞാന്‍ കേന്ദ്രകമ്മിറ്റിയിലേക്ക് അന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.
റിവിഷനിസത്തിനെതിരെ എന്നപോലെ ഇടതുപക്ഷ അതിസാഹസികതയ്‌ക്കെതിരായും പോരാടേണ്ട സ്ഥിതിവിശേഷമാണ് പിന്നീടുണ്ടായത്. ക്രൂഷ്‌ചേവിന്റെ വരവോടെ സോവിയറ്റ് യൂണിയനിലുണ്ടായ പുതിയ ചലനങ്ങളില്‍ ഒരു വിഭാഗം ആവേശംകൊണ്ടതുപോലെ ചൈനയിലെ സാംസ്‌കാരിക വിപ്ലവത്തില്‍ അമിതമായി ആവേശംകൊണ്ടും മാവോയാണ് തങ്ങളുടെയും ചെയര്‍മാന്‍ എന്ന മുദ്രാവാക്യം മുഴക്കിയും ചൈനീസ് പാതയുടെ ആരാധകരായി ഒരു വിഭാഗം പ്രത്യക്ഷപ്പെട്ടു. പാര്‍ട്ടിക്കകത്ത് വലിയ ചലനങ്ങളുണ്ടാക്കാന്‍ ഈ വിഭാഗം ശ്രമം നടത്തി. 1968 ഏപ്രിലില്‍ ബര്‍ദ്വാനില്‍ പ്രത്യയശാസ്ത്ര രേഖ അംഗീകരിക്കുന്നതിനായി ചേര്‍ന്ന പ്ലീനത്തില്‍ ഇതിന്റെ അലയൊലിയുണ്ടായി. സോവിയറ്റ് യൂണിയനില്‍ ലിയനിദ് ബ്രഷ്‌നേവിന്റെ നേതൃത്വം ആധുനിക റിവിഷനിസത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്നുവെന്ന് ബര്‍ദ്വാന്‍ പ്ലീനം ചൂണ്ടിക്കാട്ടി. ആ വര്‍ഷം ഡിസംബറില്‍ കൊച്ചിയില്‍ എട്ടാം കോണ്‍ഗ്രസ് നടന്നു.
1985 ഡിസംബറില്‍ കൊല്‍ക്കത്തയില്‍ പന്ത്രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ കേരളത്തില്‍ ചില സംഘടനാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയായിരുന്നു. മുസ്‌ലിംലീഗുമായി പാര്‍ട്ടി സഖ്യമുണ്ടാക്കണമെന്ന അഭിപ്രായം പാര്‍ട്ടിക്കകത്ത് ഉയര്‍ത്തുകയും അതിനുവേണ്ടി ഒപ്പ് ശേഖരണമുള്‍പ്പെടെയുള്ള വിഭാഗീയ പ്രവര്‍ത്തനം നടത്തുകയുമായിരുന്നു എം.വി. രാഘവന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം. വര്‍ഗീയകക്ഷികളുമായി മുന്നണിയോ സഖ്യമോ ഉണ്ടാക്കുന്ന പ്രശ്‌നമില്ലെന്ന് പന്ത്രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ സഹായത്തോടെ കേരളത്തിലെ സംഘടനാപ്രശ്‌നം പൂര്‍ണമായിപരിഹരിക്കാന്‍ കഴിഞ്ഞു. പന്ത്രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഞാന്‍ പി.ബി.യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1988 ഡിസംബര്‍ 27 മുതല്‍ ജനവരി ഒന്നുവരെ തിരുവനന്തപുരത്ത് ചേര്‍ന്ന പതിമ്മൂന്നാം കോണ്‍ഗ്രസ് കേരളത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമായി.
തുടര്‍ന്ന് അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്സിനുമുമ്പുള്ള കാലഘട്ടം സാര്‍വദേശീയമായിത്തന്നെ കമ്യൂണിസം ഏറ്റവും വലിയ വെല്ലുവിളി നേരിട്ട കാലഘട്ടമാണ്. പെരിസ്‌ട്രോയിക്കയും ഗ്ലാസ്‌നോസ്റ്റും ഒടുവില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച തന്നെയും സംഭവിച്ചു. കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ നിലംപതിച്ചു.
1992-ല്‍ ചെന്നൈയില്‍ നടന്ന പതിന്നാലാം കോണ്‍ഗ്രസ് ഈ പ്രതിസന്ധി സംബന്ധിച്ച് സൂക്ഷ്മമായ ചര്‍ച്ചകള്‍ നടത്തുകയും മാര്‍ക്‌സിസം-ലെനിനിസത്തില്‍ അടിയുറച്ച് നില്‍ക്കുന്നതായി ഉച്ചൈസ്തരം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രത്യയശാസ്ത്രരേഖ അംഗീകരിക്കുകയും ചെയ്തു.
സാര്‍വദേശീയമായ പുതിയ സാഹചര്യവും ആഗോളീകരണ സാമ്പത്തിക നയങ്ങളുടെ സാഹചര്യവുമെല്ലാം കണക്കിലെടുത്ത് പാര്‍ട്ടി പരിപാടിയില്‍ കാലോചിതമായ മാറ്റം വരുത്തേണ്ടതുണ്ടെന്ന് പതിന്നാലാം കോണ്‍ഗ്രസ് കാണുകയുണ്ടായി. അതനുസരിച്ച് 2000 ഒക്ടോബര്‍ 20 മുതല്‍ 23 വരെ തിരുവനന്തപുരത്ത് പ്രത്യേക സമ്മേളനം ചേരുകയും മാറ്റം വരുത്തുകയുമുണ്ടായി.
രണ്ട് പതിറ്റാണ്ടു മുമ്പ് ചെന്നൈയില്‍ പതിന്നാലാം കോണ്‍ഗ്രസ് നടക്കുമ്പോള്‍ ലോകമെങ്ങും ബൂര്‍ഷ്വാ വൈതാളികര്‍ കാള്‍ മാര്‍ക്‌സിനെയും എംഗല്‍സിനെയും ലെനിനെയും സ്റ്റാലിനെയുമെല്ലാം പരഹസിക്കുകയായിരുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ ഏക ധ്രുവലോകം യാഥാര്‍ഥ്യമാകുന്നു, വര്‍ഗസമരത്തിന്റെ കാലം കഴിഞ്ഞു, സോഷ്യലിസം കാലാഹരണപ്പെട്ടു, ചെങ്കൊടി ഉപേക്ഷിക്കൂ എന്ന കൂവി വിളിക്കലാണ് രണ്ട് പതിറ്റാണ്ടുമുന്‍പ് സാര്‍വദേശീയമായിത്തന്നെ ഉണ്ടായത്.
എന്നാല്‍, ഇരുപതാം കോണ്‍ഗ്രസ് നടക്കുമ്പോള്‍ മറ്റൊരു ചിത്രമാണ് കാണുന്നത്; മറ്റൊരു ശബ്ദമാണ് കേള്‍ക്കുന്നത്. സര്‍വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍ എന്ന ശബ്ദം അമേരിക്കയിലെ വാള്‍സ്ട്രീറ്റില്‍ നിന്നു പോലും ഉയരുന്നു. 'മാര്‍ക്‌സാണ് ശരി' എന്ന മുദ്രാവാക്യം വാള്‍സ്ട്രീറ്റ് ഉള്‍പ്പെടെ നിരവധി ലോക നഗര ചത്വരങ്ങളില്‍നിന്ന് ഉയരുന്നു. അതിന്റെ സന്ദേശമുള്‍ക്കൊണ്ട് ലോകത്ത് നൂറുകണക്കിന് കേന്ദ്രങ്ങളില്‍ സമരങ്ങള്‍ ശക്തിപ്രാപിക്കുന്നു. റഷ്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കൂടുതല്‍ കൂടുതല്‍ കരുത്താര്‍ജിച്ചുവരുന്നു. ജനകീയ ചൈന ലോകത്തിലെ ഒന്നാമത്തെ സാമ്പത്തികശക്തിയായി അതിവേഗം മുന്നേറുന്നു. മാര്‍ക്‌സിസത്തിന്റെ ശരി കൂടുതല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കൂടുതല്‍ കൂടുതല്‍ പേര്‍ അംഗീകരിക്കുന്ന ഇങ്ങനെയൊരു സവിശേഷ സന്ദര്‍ഭത്തിലാണ് ഇരുപതാം കോണ്‍ഗ്രസ് നടക്കുന്നത്. സി.പി.എമ്മിന്റെ വളര്‍ച്ചയ്ക്ക് ഇരുപതാം കോണ്‍ഗ്രസ് വലിയ മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

2 comments:

Anonymous said...

തന്നെ തന്നെ.

Anonymous said...

" ജനകീയ ചൈന ലോകത്തിലെ ഒന്നാമത്തെ സാമ്പത്തികശക്തിയായി അതിവേഗം മുന്നേറുന്നു."

ഒരു മുതലാളിത്ത രാജ്യം സാമ്പത്തികമായോ രാഷ്ട്രീയമായോ ഉയരുന്നുണ്ടെങ്കില്‍ അതില്‍ "ജനകീയ വിപ്ലവം " എന്ന്‍ നെറ്റിയില്‍ ഒട്ടിച്ച് മൂന്നാം കിട രാഷ്ട്രീയം കളിക്കുന്ന അച്ചുതാനന്ദനെ പോലെയുള്ള ഇന്ധ്യന്‍ സി പി എമ്മുകാര്‍ക്കെന്ത് ?

Post a Comment